Saturday, 24 September 2016

കല്ലട ജലോത്സവ മുദ്രയ്ക്ക് ഇരുപത്തിയഞ്ച് വയസ്

കല്ലട ജലോത്സവ മുദ്രയ്ക്ക് ഇരുപത്തിയഞ്ച് വയസ്



91ലെ ഗള്‍ഫ് യുദ്ധത്തിന്റെ കെടുതികള്‍ നമ്മുടെ നാടും ഏറ്റുവാങ്ങിയ കാലം. ഈ പശ്ചാത്തലത്തിലാണ് 92ല്‍ കല്ലട ജലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നത്. അത് സമാധാനത്തിന്റെ അടയാളമാകണമെന്ന് സംഘാടകരുടെ നിര്‍ദ്ദേശം. അന്ന് എന്റെ കറുത്ത വരകള്‍ പതിഞ്ഞ കടലാസ് ജലോത്സവമുദ്രയായി കുറിയെടുക്കുന്നത് പ്രശസ്ത ചിത്രകാരന്‍ ജയപാലപ്പണിക്കരാണ്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ ആ സമാധാനപക്ഷി ഇന്നും ചിറകടിച്ച് പറക്കുന്നു. ഒലിവില കൊത്തിപ്പറക്കുന്ന വെള്ളരിപ്രാവും അതിന്റെ ശിരസിലെ കറുത്ത ചുണ്ടന്‍വള്ളങ്ങളും നിറങ്ങളോടും മത്സരിക്കുന്നു. ഈ ലോഗോയ്ക്കു കീഴെ ഏറെ ഇഷ്ടപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ കുറിച്ച വരികള്‍ മുദ്രയെ കൂടുതല്‍ ധന്യമാക്കുന്നു.
''ചുണ്ടന്‍ ഓര്‍മ്മിപ്പിക്കുന്ന ശിരോലങ്കാരവുമായി
സമാധാനത്തിന്റെ പിക്കാസോ പ്രാവ്...
ആകാശത്ത് മിഴിയൂന്നിയുള്ള ചിറകേറ്റം...
ചലനം സാധ്യമാക്കുന്ന ഈ രചന
ലോഗോയുടെ താല്ക്കാലികതയെ ഭേദിച്ച്
കവിതയിലേക്ക് പറക്കുന്നു...''
2016 ഒക്‌ടോബര്‍ 12ന് ഇത്തവണത്തെ ജലോത്സവം.
അന്ന് കല്ലടയാറ്റില്‍ മണ്‍ട്രോതുരുത്തിലെ മുതിരപ്പറമ്പില്‍ നിന്നും കാരൂത്തറക്കടവ് നെട്ടായത്തിലേക്ക് ചുണ്ടന്മാര്‍ വീണ്ടും മത്സരപ്പറക്കല്‍ നടത്തും...

No comments:

Post a Comment